News

ഇനിയുള്ള ജീവിതം യേശുവിന്: സ്പാനിഷ് സഹോദരിമാർ സമര്‍പ്പിത ജീവിതത്തിലേക്ക്

Added On: Oct 13, 2021

മാഡ്രിഡ്: അനേകര്‍ക്ക് അത്താണിയാകുവാനും യേശു ക്രിസ്തുവിന്റെ ജീവദായകമായ സന്ദേശം ആയിരങ്ങളിലേക്ക് എത്തിക്കുവാനും സ്പെയിനിലെ മാഡ്രിഡിലുള്ള സഹോദരിമാര്‍ സമര്‍പ്പിത ജീവിതത്തിലേക്ക്. ലൂർദ്സ് സാൽഗാഡോ, ഗ്ലോറിയ സാൽഗാഡോ എന്ന രണ്ട് സഹോദരിമാരാണ് തങ്ങളുടെ ജീവിതം തിരുസഭയ്ക്കും നിരാലംബര്‍ക്കും വേണ്ടി സമർപ്പിക്കാൻ തയ്യാറെടുപ്പ് നടത്തുന്നത്. ഏഴ് കുട്ടികളുള്ള കുടുംബത്തിലെ ഇളയവരാണ് ഈ സഹോദരിമാർ. 18 വയസ്സുള്ള ഗ്ലോറിയ ഓർഡർ ഓഫ് ദി ഡോറ്റേഴ്സ് ഓഫ് ഔർ ലേഡി മേരി സന്യാസിനി സഭയിൽ സെപ്റ്റംബർ എട്ടാം തീയതി നൊവിഷ്യേറ്റ് പരിശീലനം ആരംഭിച്ചപ്പോള്‍.ബുർഗോസിൽ സ്ഥിതിചെയ്യുന്ന ഈസു കമ്മ്യൂണിയോ സന്യാസിനി സഭയിൽ ഇരുപതു വയസ്സുള്ള ലൂർദ്സ് പരിശീലനം ഉടന്‍ ആരംഭിക്കും.

ഗെറ്റഫി രൂപത വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഇരുവരുടെയും കഥ പുറംലോകം അറിയുന്നത്. കുടുംബത്തില്‍ നിന്നു ലഭിച്ച ബോധ്യങ്ങളും, പഠിച്ച വിദ്യാലയവും, നീയോ കാറ്റികുമനൽ വേ എന്ന കത്തോലിക്കാ സംഘടനയും തങ്ങളുടെ ദൈവവിളി കണ്ടെത്താൻ സഹായിച്ചെന്ന് സഹോദരിമാർ പറയുന്നു. സന്യാസ ജീവിതത്തെപ്പറ്റിയുള്ള ചിന്ത മനസ്സിൽ ഉണ്ടായിരുന്നുവെന്നും, യേശു വളരെ ചെറുപ്പത്തിൽ തന്നെ ഇതിനായി വിളിച്ചിരുന്നുവെന്നും, എന്നാൽ ലോകത്തിന്റെ പിറകെ ഏതാനും നാളുകൾ നടന്നുവെന്നും ലൂർദ്സ് സ്മരിച്ചു.

ഒടുവിൽ യേശുവിനെ വീണ്ടും കണ്ടെത്തുകയും യേശു തന്നിൽനിന്ന് ആവശ്യപ്പെടുന്നത് നൽകാൻ തീരുമാനമെടുക്കുകയുമായിരിന്നു. താൻ അനുഭവിച്ച യേശുവിനെ മറ്റുള്ളവർക്ക് പങ്കുവെച്ച് നൽകുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യമെന്നും ലൂര്‍ദ്സ് തറപ്പിച്ചു പറയുന്നു. തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം യേശുവിനുള്ളതാണെന്ന് ഗ്ലോറിയയും പറയുന്നു. ഓർഡർ ഓഫ് ദി ഡോറ്റേഴ്സ് ഓഫ് ഔർ ലേഡി മേരി സന്യാസിനി സഭ നടത്തുന്ന വിദ്യാലയത്തിൽ തന്നെയാണ് ഗ്ലോറിയ പഠിച്ചത്. ആ നാളുകളിൽ സന്യാസിനികളിൽ ക്രിസ്തുവിനെ കാണുവാൻ സാധിച്ചിട്ടുണ്ടെന്ന് ഗ്ലോറിയ പറയുന്നു.

ലോകം യേശുവിനു വേണ്ടിയും, യേശു ലോകത്തിനു വേണ്ടിയും ദാഹിക്കുന്നുണ്ട്. ഈ ദാഹം ശമിപ്പിക്കാനായി തന്റെ ജീവിതം നൽകുകയാണ്. യേശുവിലേക്ക് ഏറ്റവും എളുപ്പമുള്ളതും, വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതുമായ വഴി പരിശുദ്ധ കന്യകാമറിയ.മാണ്. പരിശുദ്ധ മറിയത്തിന്റെ സഹായം ഇല്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ സാധിക്കുകയില്ലായിരുന്നുവെന്നും ഗ്ലോറിയ പറഞ്ഞു. ക്രിസ്തുവിനെ അനേകരിലേക്ക് എത്തിക്കുവാന്‍ വലിയ പ്രതീക്ഷകളോടെയാണ് ഇരുവരും സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

 

Source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions